നമ്മുടെ പിതാവിന്റെ കരുതല്‍
ഠക്ക്! ഞാന്‍ തലപൊക്കി ശബ്ദത്തിനു നേരെ ചെവിവട്ടം പിടിച്ചു. ജനാലച്ചില്ലില്‍ ഒരു പാടു കണ്ടിട്ട്, ഞാന്‍ പുറത്തേക്ക് എത്തിനോക്കി. ചലനം നിലയ്ക്കാത്ത ഒരു പക്ഷിയുടെ ശരീരം ഞാന്‍ കണ്ടെത്തി. എന്റെ ഹൃദയം വേദനിച്ചു. ദുര്‍ബലമായ തൂവലുകള്‍ ഉള്ള ആ ജീവിയെ സഹായിക്കാന്‍ ഞാന്‍ കൊതിച്ചു.
വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയശേഷം, തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കുന്നതിനായി, കുരുവികളെക്കുറിച്ചുപോലുമുള്ള തന്റെ പിതാവിന്റെ കരുതലിനെക്കുറിച്ചു മത്തായി 10 ല്‍ യേശു വിവരിച്ചു. 'അനന്തരം അവന് തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു; അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിക്കുവാനും അവര്‍ക്ക് അധികാരം കൊടുത്തു'' (വാ. 1). അത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള അധികാരം ശിഷ്യന്മാര്ക്കു ഗംഭീരമായി തോന്നാമെങ്കിലും, ഭരണാധികാരികളും അവരുടെ സ്വന്ത കുടുംബവും ദുഷ്ടശക്തികളും ഉള്‍പ്പെടെയുള്ളവരില്‍നിന്നു വളരെ എതിര്‍പ്പുകള്‍ അവര്‍ നേരിടേണ്ടിവരും (വാ. 16-28).
തുടര്‍ന്ന്, 10:29-31 ല്‍, അവര്‍ നേരിടാനിരിക്കുന്നവയെ ഭയപ്പെടരുതെന്ന് യേശു അവരോടു പറഞ്ഞു. കാരണം അവര്‍ ഒരിക്കലും പിതാവിന്റെ കരുതലില്‍ നിന്നു പുറത്തുപോകുന്നില്ല. 'കാശിനു രണ്ടു കുരികില്‍ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല .... ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.''
ഞാന്‍ ദിവസം മുഴുവനും പക്ഷിയെ പരിശോധിച്ചു, ഓരോ തവണയും അതിനു ജീവനുള്ളതായി കണ്ടു, പക്ഷേ അതനങ്ങുന്നില്ലായിരുന്നു. പിന്നെ, നേരം വൈകിയപ്പോള്‍ അതിനെ കാണാനില്ലായിരുന്നു. അതു ജീവനോടിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. തീര്‍ച്ചയായും, ആ പക്ഷിയെക്കുറിച്ചു ഞാന്‍ ഇത്രയധികം കരുതലുള്ളവളായിരുന്നുവെങ്കില്‍, ദൈവം എത്രയധികം കരുതലുള്ളവനായിരിക്കും! അവിടുന്ന് നിങ്ങളെയും എന്നെയും എത്രമാത്രം കരുതുന്നുവെന്ന് സങ്കല്‍പ്പിക്കുക!
തനിക്കു കഴിയുന്നത് അവള് ചെയ്തു
അവള് കപ്പ് കേക്കുകളുടെ പ്ലാസ്റ്റിക് പാത്രം കണ്‍വെയര്‍ ബെല്‍റ്റിലേക്കു വെച്ചു കാഷ്യറിന്റെ അടുത്തേക്ക് അയച്ചു. അടുത്തതായി ജന്മദിന കാര്‍ഡും ചിപ്സിന്റെ വിവിധ പായ്ക്കറ്റുകളും വന്നു. അവളുടെ മുടിക്കെട്ടില്‍നിന്നഴിഞ്ഞ കുറച്ചു മുടി ക്ഷീണിച്ച നെറ്റിക്ക് അലങ്കാരമായി ചിതറിക്കിടന്നു. അവളുടെ കുട്ടിയെ അവള് ശ്രദ്ധിച്ചു. ക്ലാര്‍ക്ക് തുക പറഞ്ഞപ്പോള്‍, അവളുടെ മുഖം മങ്ങി. “ഓ, എനിക്ക് എന്തെങ്കിലും തിരികെ വയ്ക്കേണ്ടിവരുമെന്നു തോന്നുന്നു. എന്നാല്‍ അവ ഇവളുടെ പാര്‍ട്ടിക്കുള്ളതാണ്,'' അവള് നെടുവീര്‍പ്പിട്ടു, ഖേദപൂര്‍വ്വം മകളെ നോക്കി.
അവളുടെ പിന്നില്‍ നിന്നിരുന്ന മറ്റൊരു കസ്റ്റമര്‍ ഈ അമ്മയുടെ വേദന തിരിച്ചറിഞ്ഞു. ബെഥാന്യയിലെ മറിയയോടുള്ള യേശുവിന്റെ വാക്കുകളില്‍ ഈ രംഗം സുപരിചിതമാണ്: 'അവള് തന്നാലാവതു ചെയ്തു' (മര്‍ക്കൊസ് 14:8). യേശുവിന്റെ മരണത്തിനും അടക്കത്തിനുംമുമ്പ്, വിലയേറിയ തൈലംകൊണ്ട് മറിയ യേശുവിനെ അഭിഷേകം ചെയ്തപ്പോള്‍ ശിഷ്യന്മാര് പരിഹസിച്ചു. എന്നാല്‍ അവള് ചെയ്തതിനെ ആഘോഷിച്ചുകൊണ്ട് യേശു തന്റെ ശിഷ്യന്മാരെ തിരുത്തി. “തനിക്കു കഴിയുന്നതെല്ലാം അവള് ചെയ്തു'' എന്ന് യേശു പറഞ്ഞില്ല. മറിച്ച് “അവള്‍ക്കു കഴിയുന്നതെന്തോ അത് അവള് ചെയ്തു'' എന്നാണ് യേശു പറഞ്ഞത്. സുഗന്ധദ്രവ്യത്തിന്റെ വലിയ വില ആയിരുന്നില്ല യേശു സൂചിപ്പിച്ചത്. ആ പ്രവൃത്തിയില്‍ മറിയ പ്രകടിപ്പിച്ച സ്നേഹമായിരുന്നു യേശു ശ്രദ്ധിച്ചത്.യേശുവുമായുള്ള ബന്ധം ഒരു പ്രതികരണത്തിനു കാരണമാകുന്നു.
ആ നിമിഷം, അമ്മ എതിര്‍ക്കുന്നതിനുമുമ്പ്, രണ്ടാമത്തെ കസ്റ്റമര്‍ മുന്നോട്ടു ചാഞ്ഞ് അവളുടെ ക്രെഡിറ്റ് കാര്‍ഡ് റീഡറിലേക്കു തിരുകി, സാധനങ്ങളുടെ പണം നല്കി. അതൊരു വലിയ തുകയായിരുന്നില്ല, അവര്‍ക്ക് ആ മാസം അധിക ഫണ്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ആ അമ്മയെ സംബന്ധിച്ചിടത്തോളം അത് എല്ലാം ആയിരുന്നു. അവളുടെ അത്യാവശ്യ സമയത്ത് നിര്‍മ്മലമായ സ്നേഹത്തിന്റെ ഒരു പ്രവൃത്തി വെളിപ്പെട്ടു.
വിശ്വാസത്തിന്റെ ജ്വലിപ്പിക്കല്‍
പ്രത്യേക ജന്മദിനവസ്ത്രം വാങ്ങാനായി ഞാനും കൊച്ചുമകനും കൈകോര്‍ത്തുകൊണ്ട് പാര്‍ക്കിങ് സ്ഥലത്തുകൂടി നടന്നു. ഇപ്പോള്‍ ഒരു പ്രീസ്കൂളില്‍ പഠിക്കുന്ന അവന്, എല്ലാ കാര്യങ്ങളിലും ആവേശഭരിതനായിരുന്നു. അവന്റെ സന്തോഷത്തെ ആനന്ദമാക്കി മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. 'മുത്തശ്ശിമാര്‍ ധാരാളം ഫ്രോസ്റ്റിങ്ങുള്ള അമ്മമാരാണ്' എന്നെഴുതിയ ഒരു കോഫി മഗ് ഞാന്‍ കണ്ടു. ഫ്രോസ്റ്റിങ് വിനോദത്തിനും തിളക്കത്തിനും സന്തോഷത്തിനും തുല്യമാണ്! അതാണ് അവന്റെ മുത്തശ്ശിയെന്ന നിലയിലുള്ള എന്റെ ജോലി, അല്ലേ? അതും അതിലധികവും.
തന്റെ ആത്മീയപുത്രനായ തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തെ കത്തില്‍, പൗലൊസ് തിമൊഥെയൊസിന്റെ നിര്‍വ്യാജ വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്നു. തുടര്‍ന്ന് അതിന്റെ പാരമ്പര്യത്തിന്റെ ക്രെഡിറ്റ് തിമൊഥെയൊസിന്റെ മുത്തശ്ശി ലോവീസിനും അമ്മ യൂനിക്കയ്ക്കും (2 തിമൊഥെയൊസ് 1:5) നല്കുന്നു. തിമൊഥെയൊസും യേശുവില്‍ വിശ്വസിക്കുന്ന തരത്തില്‍ ഈ സ്ത്രീകള്‍ തങ്ങളുടെ വിശ്വാസം അനുസരിച്ചു ജീവിച്ചു. തീര്‍ച്ചയായും, ലോവീസും യൂനിസും തിമൊഥെയൊസിനെ സ്നേഹിക്കുകയും അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. എന്നാല്‍ വ്യക്തമായും അവര്‍ കൂടുതല്‍ ചെയ്തു. പില്ക്കാലത്ത് തിമൊഥെയൊസില്‍ വസിക്കുന്ന വിശ്വാസത്തിന്റെ ഉറവിടമായി, പൗലൊസ് അവരില്‍ വസിക്കുന്ന വിശ്വാസത്തെ ചൂണ്ടിക്കാണിക്കുന്നു.
ഒരു മുത്തശ്ശി എന്ന നിലയിലുള്ള എന്റെ ജോലിയില്‍, ഒരു ജന്മദിനവസ്ത്രത്തിന്റെ 'ഫ്രോസ്റ്റിങ്'' നിമിഷം ഉള്‍പ്പെടുന്നു. എന്നാല്‍ അതിലുപരിയായി, ഞാന്‍ എന്റെ വിശ്വാസം പങ്കിടുമ്പോഴും ചിക്കന്‍ ബിരിയാണിക്ക് മുമ്പില്‍ തല വണക്കി നന്ദി പറയുമ്പോഴും, ആകാശത്തില്‍ രൂപംകൊള്ളുന്ന മാലാഖരൂപങ്ങളെ ദൈവത്തിന്റെ കലാസൃഷ്ടികളായി ചൂണ്ടിക്കാണിക്കുമ്പോഴും, റ്റെലിവിഷനില് യേശുവിനെക്കുറിച്ചുള്ള ഒരു ഗാനത്തിനൊപ്പം മൂളുമ്പോഴും ഞാന്‍ അവന്റെ വിശ്വാസത്തിന്മേല് കൂടുതല്‍ മധുരവും ഭംഗിയും ചേര്‍ക്കുകയാണു ചെയ്യുന്നത്. നമുക്കുള്ളത് മറ്റുള്ളവരും ആഗ്രഹിക്കത്തനിലയില്‍ നമ്മുടെ വിശ്വാസം നമ്മുടെ ജീവിതത്തിലെ ഫ്രോസ്റ്റിങ് ആയി മാറുവാന്‍ ലോവീസിനെയും യൂനീക്കയെയും പോലുള്ള മുത്തശ്ശിമാരുടെയും അമ്മമാരുടെയും മാതൃകയില്‍ നിന്ന് നമുക്കു പ്രചോദനം ഉള്‍ക്കൊള്ളാം.
കരുതലിന്റെ കത്തുകള്‍
പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഡോ. ജെറി മോട്ടോ, ഒരു ''കരുതുന്ന കത്തിന്റെ'' ശക്തി കണ്ടെത്തി. ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്കു കരുതല്‍ പ്രകടിപ്പിക്കുന്ന ഒരു കത്ത് അയച്ചാല്‍, വീണ്ടും ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരുടെ നിരക്ക് പകുതിയായി കുറയുമെന്ന് അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ കണ്ടെത്തി. ഗുരുതരമായ വിഷാദരോഗികള്‍ക്കു തുടര്‍ചികിത്സയായി 'കരുതല്‍ പ്രകടിപ്പിക്കുന്ന'' ടെക്സ്റ്റുകള്‍, പോസ്റ്റ്കാര്‍ഡുകള്‍, സോഷ്യല്‍ മീഡിയാ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കുന്നതിന്റെ ഈ ശക്തി ആരോഗ്യപ്രവര്‍ത്തകര്‍ അടുത്തയിടെ വീണ്ടും കണ്ടെത്തി.
ബൈബിളിലെ ഇരുപത്തിയൊന്നു 'പുസ്തകങ്ങള്‍'' യഥാര്‍ത്ഥത്തില്‍ കത്തുകളാണ് - ലേഖനങ്ങള്‍. പല കാരണങ്ങളാല്‍ പോരാട്ടങ്ങളും വെല്ലുവിളികളും നേരിടുന്ന ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികള്‍ക്ക് എഴുതിയ കരുതലിന്റെ കത്തുകളാണ് അവ. പൗലൊസും യാക്കോബും യോഹന്നാനും വിശ്വാസത്തിന്റെയും ആരാധനയുടെയും അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിക്കുന്നതിനും, സംഘര്‍ഷം പരിഹരിച്ച് ഐക്യം കെട്ടിപ്പടുക്കുന്നത് എങ്ങനെ എന്നു വിശദീകരിക്കുന്നതിനും കത്തുകള്‍ എഴുതി.
എന്നിരുന്നാലും, റോമന്‍ ചക്രവര്‍ത്തിയായ നീറോയുടെ് പീഡനമനുഭവിക്കുന്ന വിശ്വാസികള്‍ക്ക് അപ്പൊസ്തലനായ പത്രൊസ് പ്രത്യേകം കത്തെഴുതി. 1 പത്രൊസ് 2:9 ല്‍, 'നിങ്ങളോ ... തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു'' എന്ന് എഴുതിക്കൊണ്ട് ദൈവസന്നിധിയില്‍ അവര്‍ക്കുള്ള അപാരമായ വിലയെക്കുറിച്ച് പത്രൊസ് ഓര്‍മ്മപ്പെടുത്തി. ഇത് അവരുടെ ലോകത്തില്‍ ദൈവത്തിന്റെ മഹത്തായ ലക്ഷ്യത്തിലേക്ക് അവരുടെ നോട്ടം ഉയര്‍ത്തുവാന്‍ സഹായിച്ചു: 'നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിക്കുവാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ടവരാണ്.''
നമ്മുടെ മഹാനായ ദൈവം തന്നെ നമുക്കുവേണ്ടി കരുതലിന്റെ കത്തുകള്‍ നിറഞ്ഞ ഒരു പുസ്തകം എഴുതി - പ്രചോദനാത്മകമായ തിരുവെഴുത്ത്. അവിടുന്ന് നമുക്കു നല്‍കിയിരിക്കുന്ന മൂല്യത്തിന്റെ ഒരു രേഖ നമുക്ക് എപ്പോഴും ഉണ്ടായിരിക്കുന്നതിനുവേണ്ടിയാണിത്. അവിടുത്തെ കത്തുകള്‍ ദിവസവും വായിച്ച് അവിടുന്നു നല്കുന്ന പ്രത്യാശ ആവശ്യമുള്ളവരുമായി നമുക്കു പങ്കിടാം.
സ്നേഹത്തിന്റെ ആഴങ്ങള്‍
ഒരു മൂന്നു വയസ്സുകാരനായ കുട്ടി നീന്തല്‍ പഠിച്ചതേയുണ്ടായിരുന്നുള്ളു, ആ സമയത്താണ് അവന് തന്റെ മുത്തച്ഛന്റെ വീടിനു പുറകിലെ നാല്പതടി ആഴമുള്ള കിണറിനു മുകളിലിട്ടിരുന്ന പഴകി ദ്രവിച്ച പ്ലൈവുഡ് മൂടിയില്‍ ചവിട്ടിയതും മൂടി തകര്‍ന്ന് അവന് കിണറ്റിലേക്കു വീണതും. അവന്റെ പിതാവ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുന്നതുവരെ പത്ത് അടി വെള്ളത്തില്‍ പൊങ്ങിക്കിടക്കാന് അവനു കഴിഞ്ഞു. കുട്ടിയെ രക്ഷപ്പെടുത്താന്‍ അഗ്നിശമന സേനാംഗങ്ങള്‍ കയറുകള്‍ കൊണ്ടുവന്നുവെങ്കിലും പിതാവ് മകനെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നതിനാല്‍ അവന് സുരക്ഷിതനാണെന്ന് ഉറപ്പുവരുത്താനായി അദ്ദേഹം വഴുക്കലുള്ള പാറകളില്‍ ചവിട്ടി താഴേക്കിറങ്ങിയിരുന്നു.
ഓ, ഒരു പിതാവിന്റെ സ്നേഹം! ഓ, നമ്മുടെ കുട്ടികള്‍ക്കായി നാം ഇറങ്ങിച്ചെല്ലുന്ന ദൂരം (ആഴവും)!
ദുരുപദേഷ്ടാക്കള്‍ തങ്ങള്‍ക്കു ചുറ്റും വട്ടമിടുന്നതിനിടയില്‍ വിശ്വാസത്തില്‍ ചുവടുറപ്പിക്കാന്‍ പാടുപെടുന്ന ആദ്യകാല സഭയിലെ വിശ്വാസികള്‍ക്ക് എഴുതുമ്പോള്‍, അപ്പോസ്തലനായ യോഹന്നാന് ജീവദായകമായ ഈ വാക്കുകള്‍ അവര്‍ക്കു നല്കി: ''കാണ്മിന്, നാം ദൈവമക്കള് എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്ക് എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു!' (1 യോഹന്നാന് 3:1). യേശുവിലുള്ള വിശ്വാസികളെ 'ദൈവത്തിന്റെ മക്കള്‍' എന്ന് നാമകരണം ചെയ്യുന്നത് അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സാധുത നല്കുന്ന ഒരു അടുപ്പമുള്ളതും നിയമപരവുമായ മുദ്രയിടലാണ്.
ഓ, ദൈവം തന്റെ മക്കള്‍ക്കായി ഇറങ്ങിച്ചെല്ലുന്ന ദൂരവും ആഴവും!
ഒരു പിതാവ് തന്റെ മക്കള്‍ക്കുവേണ്ടി മാത്രം ചെയ്യുന്ന ചില പ്രവൃത്തികളുണ്ട്- തന്റെ മകനെ രക്ഷിക്കാന്‍ പിതാവ് ഒരു കിണറ്റിലേക്ക് ഇറങ്ങിയതുപോലെ. നമ്മെ അവന്റെ ഹൃദയത്തോട് അടുപ്പിക്കാനും അവനോടൊപ്പമുള്ള ജീവിതത്തിലേക്ക് നമ്മെ യഥാസ്ഥാനപ്പെടുത്തുവാനും തന്റെ ഏകപുത്രനെ അയച്ചുതന്ന നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്റെ ആത്യന്തിക പ്രവൃത്തി പോലെ (വാ. 5-6).
പച്ചപ്പിനായി തിരയുക
ക്യാപ്റ്റന്റെ ഗൗരവ ശബ്ദം മറ്റൊരു കാലതാമസം പ്രഖ്യാപിച്ചു. ഇതിനകം രണ്ടുമണിക്കൂറോളം അനങ്ങാതെ കിടന്ന ഒരു വിമാനത്തിലെ എന്റെ വിന്‍ഡോ സീറ്റില്‍ ഞെരുങ്ങിയിരുന്ന ഞാന്‍ നിരാശയോടെ കൈതിരുമ്മി. ഒരു നീണ്ട ആഴ്ചയിലെ ജോലിക്കുശേഷം, വീട്ടിലെ ആശ്വാസത്തിനും വിശ്രമത്തിനും ഞാന്‍ കൊതിച്ചു. ഇനി എത്ര സമയം? മഴത്തുള്ളി പൊതിഞ്ഞ ജാലകത്തിലൂടെ പുറത്തേക്കു നോക്കുമ്പോള്‍, റണ്‍വേകള്‍ കൂട്ടിമുട്ടുന്നിടത്തെ സിമന്റിന്റെ വിടവില്‍ പച്ചപ്പുല്ലിന്റെ ഒരു ഏകാന്ത ത്രികോണം വളരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കോണ്‍ക്രീറ്റ് പരപ്പിന്റെ നടുവില്‍ അതൊരു വിചിത്രമായ കാഴ്ചയായിരുന്നു.
പരിചയസമ്പന്നനായ ഒരു ഇടയനെന്ന നിലയില്‍, തന്റെ ആടുകള്‍ക്ക് പച്ച മേച്ചില്‍പ്പുറങ്ങളുടെ സ്വസ്ഥത നല്‍കേണ്ടതിന്റെ ആവശ്യകത ദാവീദിന് നന്നായി അറിയാമായിരുന്നു. 23-ാം സങ്കീര്‍ത്തനത്തില്‍, യിസ്രായേല്‍ രാജാവായി ജനത്തെ നയിക്കുന്ന ക്ഷീണിപ്പിക്കുന്ന നാളുകളില്‍ അവനെ മുന്നോട്ട് കൊണ്ടുപോകാനുതകുന്ന ഒരു പ്രധാന പാഠം അവന് എഴുതി.'യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്പുറങ്ങളില് അവന് എന്നെ കിടത്തുന്നു; ... എന്റെ പ്രാണനെ അവന് തണുപ്പിക്കുന്നു' (വാ. 1-3).
ഒരു എയര്‍പോര്‍ട്ട് റണ്‍വേയുടെ കോണ്‍ക്രീറ്റ് വനത്തില്‍, എന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകുകയും സുഖസൗകര്യങ്ങളുടെയും വിശ്രമത്തിന്റെയും അഭാവം അനുഭവപ്പെടുകയും ചെയ്തപ്പോള്‍, എന്റെ നല്ല ഇടയനായ ദൈവം എന്റെ കണ്ണുകളെ പച്ചപ്പിന്റെ ഒരു തുരുത്തിലേക്ക് നയിച്ചു. അവനുമായുള്ള ബന്ധത്തില്‍, ഞാന്‍ എവിടെയായിരുന്നാലും അവന് നല്കുന്ന നിരന്തരമായ വിശ്രമം എനിക്ക് കണ്ടെത്താനാകും - ഞാന്‍ ശ്രദ്ധിക്കുകയും അതില്‍ പ്രവേശിക്കുകയും ചെയ്യുന്നുവെങ്കില്‍.
പാഠം കാലങ്ങളായി തുടരുന്നു: പച്ചപ്പിനായി തിരയുക. അതവിടെയുണ്ട്. നമ്മുടെ ജീവിതത്തില്‍ ദൈവമുള്ളപ്പോള് നമുക്ക് ഒന്നിനും മുട്ടില്ല. പച്ചയായ പുല്പുറങ്ങളില് അവന് നമ്മെ കിടത്തുന്നു, നമ്മുടെ പ്രാണനെ അവന് തണുപ്പിക്കുന്നു.
നുഴഞ്ഞുകയറ്റക്കാരനെ നീക്കംചെയ്യുക
എന്റെ ഭര്‍ത്താവ് കിടക്കയില്‍ നിന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുമ്പോള്‍ നേരം വെളുത്തിരുന്നില്ല. ലൈറ്റ് തെളിക്കുകയും കെടുത്തുകയും ചെയ്യുന്നതു ഞാന്‍ കണ്ടു, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ഞങ്ങളുടെ അടുക്കള കൗണ്ടറിലെ ഒരു ''നുഴഞ്ഞുകയറ്റക്കാരനെ'' കണ്ടപ്പോള്‍ ഞാന്‍ അലറിയ കാര്യം എനിക്കോര്‍മ്മ വന്നു. വ്യാഖ്യാനം: ആറ് കാലുകളുള്ള അനഭിമതനായ ഒരു ജീവി. എന്റെ ഭയത്തെക്കുറിച്ച് എന്റെ ഭര്‍ത്താവിന് അറിയാമായിരുന്നതിനാല്‍ അതിനെ നീക്കംചെയ്യാനായി ഓടിയെത്തി. എനിക്ക് ആശങ്കയില്ലാതെ പ്രവേശിക്കുന്നതിനായി ഞങ്ങളുടെ അടുക്കള പ്രാണി രഹിതമാണെന്ന് ഉറപ്പുവരുത്താനാണ് അദ്ദേഹം ഇന്നു നേരത്തെ എഴുന്നേറ്റത്. എന്തൊരു മനുഷ്യന്!
എന്റെ ഭര്‍ത്താവ് എന്നെ മനസ്സില്‍ വെച്ചുകൊണ്ട്, അഥവാ എന്റെ ആവശ്യത്തിന് തന്റെ ആവശ്യത്തെക്കാള്‍ പ്രാധാന്യം കൊടുത്തുകൊണ്ട് ഉണര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ പ്രവൃത്തി എഫെസ്യര്‍ 5:25-ല്‍ പൗലൊസ് വിവരിക്കുന്ന സ്നേഹത്തെ വ്യക്തമാക്കുന്നു: ''ഭര്ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവള്‍ക്കുവേണ്ടി തന്നെത്തന്നെ ഉപേക്ഷിക്കുകയും ചെയ്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക.'' പൗലൊസ് തുടരുന്നു, ''ഭര്ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചു തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍'
(വാ. 28). ഒരു ഭര്‍ത്താവിന്റെ സ്നേഹത്തെ ക്രിസ്തുവിന്റെ സ്നേഹവുമായി പൗലൊസ് താരതമ്യം ചെയ്യുന്നത് എങ്ങനെയാണ്? യേശു നമ്മുടെ ആവശ്യങ്ങളെ തന്റെ ആവശ്യങ്ങള്‍ക്കു മുന്‍പായി വെച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണത്. ചില നുഴഞ്ഞുകയറ്റക്കാരെ ഞാന്‍ ഭയപ്പെടുന്നുവെന്ന് എന്റെ ഭര്‍ത്താവിന് അറിയാം, അതിനാല്‍ അദ്ദേഹം എന്റെ ആശങ്കയെ തന്റെ മുന്‍ഗണനയാക്കി.
ആ തത്വം ഭര്ത്താക്കന്മാര്ക്ക് മാത്രമല്ല ബാധകമാകുന്നത്. യേശുവിന്റെ മാതൃക പിന്തുടര്ന്ന്, ഒരാള്‍ക്ക് ലോകത്തില്‍ കൂടുതല്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയേണ്ടതിന് സമ്മര്‍ദ്ദം, ഭയം, ലജ്ജ അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവയുടെ നുഴഞ്ഞുകയറ്റക്കാരനെ നീക്കംചെയ്യുന്നതിനു സഹായിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സ്നേഹപൂര്‍വ്വം ത്യാഗം ചെയ്യാന്‍ കഴിയും.
മന്ത്രിക്കുന്ന ഗാലറി
ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിലെ ഉയര്‍ന്ന താഴികക്കുടത്തില്‍ സന്ദര്‍ശകര്‍ക്ക് 259 പടികള്‍ കയറി വിസ്പറിംഗ് ഗാലറിയിലേക്ക് പ്രവേശിക്കാം. അവിടെനിന്നു നിങ്ങള്‍ മന്ത്രിക്കുന്നത് വൃത്താകൃതിയിലുള്ള നടപ്പാതയില്‍ എവിടെയും നില്ക്കുന്ന വ്യക്തിക്കു കേള്‍ക്കാന്‍ കഴിയുമെന്നു മാത്രമല്ല, ഏതാണ്ട് നൂറ് അടി അകലെയുള്ള അഗാധമായ ഗര്‍ത്തത്തിന് അപ്പുറത്തുള്ളവര്ക്കും അതു കേള്‍ക്കാന്‍ കഴിയും. താഴികക്കുടത്തിന്റെ ഗോളാകൃതിയും മന്ത്രണത്തിന്റെ കുറഞ്ഞ തീവ്രതയിലുള്ള ശബ്ദ തരംഗങ്ങളും മൂലമാണ് ഇതു സംഭവിക്കുന്നതെന്നാണ് എഞ്ചിനീയര്‍മാര്‍ വിശദീകരിക്കുന്നത്.
നമ്മുടെ വേദനാജനകമായ മന്ത്രണങ്ങള്‍ ദൈവം കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നാം എത്രത്തോളം ആശിക്കാറുണ്ട്. അവന് നമ്മെ കേള്‍ക്കുന്നു - നമ്മുടെ നിലവിളികളും പ്രാര്‍ത്ഥനകളും മന്ത്രണങ്ങളും - എന്നതിന്റെ സാക്ഷ്യങ്ങളാല്‍ സങ്കീര്‍ത്തനങ്ങള്‍ നിറഞ്ഞിരിക്കുന്നു. ദാവീദ് എഴുതുന്നു, ''എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, സഹായത്തിനായി എന്റെ ദൈവത്തോട് നിലവിളിച്ചു' (സങ്കീര്‍ത്തനം 18:6). അവനും മറ്റ് സങ്കീര്‍ത്തനക്കാരും വീണ്ടും വീണ്ടും നിലവിളിക്കുന്നു, ''എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ'' (4:1), 'എന്റെ ശബ്ദം' (5: 3), 'എന്റെ ഞരക്കം' (102: 20) കേള്‍ക്കണമേ. ചിലപ്പോഴൊക്കെ ഈ പദപ്രയോഗം ''ഞാന്‍ പറയുന്നത് കേള്‍ക്കൂ'' (77: 1) എന്നതിനപ്പുറം 'ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു'' (77: 6) എന്നുള്ളതാണ്.
സങ്കീര്‍ത്തനം 18:6-ലെ ദാവീദിനെപ്പോലെ സങ്കീര്‍ത്തനക്കാര്‍ ഈ അപേക്ഷകള്‍ക്കുള്ള മറുപടിയായി ദൈവം ശ്രദ്ധിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു: ''തന്റെ മന്ദിരത്തില്‍നിന്ന് എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്റെ ചെവിയില്‍ എത്തി.' യഥാര്‍ത്ഥ മന്ദിരം ഇതുവരെയും പണിതിട്ടില്ലാത്തതിനാല്‍, ദൈവം തന്റെ സ്വര്‍ഗ്ഗീയ മന്ദിരത്തില്‍ നിന്നു ശ്രദ്ധിക്കുന്നതാണോ ദാവീദ് സൂചിപ്പിച്ചിരിക്കുന്നത്?
ഭൂമിക്കു മുകളിലുള്ള ആകാശത്തിന്റെ താഴികക്കുടത്തിലെ അവന്റെ ''മന്ത്രിക്കുന്ന ഗാലറി'' യില്‍ നിന്ന്, ദൈവം നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലെ മന്ത്രണങ്ങളിലേക്കും നിശബ്ദ നിലവിളികളിലേക്കും ചെവി ചായിക്കുന്നു . . . ശ്രദ്ധിക്കുന്നു.
മതിയായ വലിപ്പം
എന്റെ ചെറുമകന് അമ്യൂസ്മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ ലൈനിലേക്ക് ഓടിക്കയറി, ഉയരം രേഖപ്പെടുത്തിയിരിക്കുന്ന ചിഹ്നത്തിനെതിരെ പുറംതിരിഞ്ഞുനിന്നുകൊണ്ട് അവനു മതിയായ വലിപ്പമുണ്ടോ എന്ന് നോക്കി. അവന്റെ തല അടയാളത്തെ കവിഞ്ഞു കണ്ടപ്പോള്‍ അവന് സന്തോഷത്തോടെ അലച്ചു.
ജീവിതത്തിന്റെ ഭൂരിഭാഗവും ''വലുത്'' ആയിരിക്കുക എന്നതിനെക്കുറിച്ചാണ്, അല്ലേ? ഡ്രൈവര്‍ പരീക്ഷ നടത്താന്‍. വോട്ടുചെയ്യാന്‍. വിവാഹം കഴിക്കാന്‍. എന്റെ ചെറുമകനെപ്പോലെ, വളരാന്‍ കൊതിച്ചുകൊണ്ട് നമ്മുടെ ജീവിതം ചിലവഴിക്കാന്‍ നമുക്കു കഴിയും.
പുതിയനിയമ കാലഘട്ടത്തില്‍, കുട്ടികള്‍ സ്നേഹിക്കപ്പെട്ടിരുന്നു എങ്കിലും അവര്‍ക്ക് കുടുംബം പുലര്‍ത്താനും മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേകാവകാശങ്ങളുമായി സിനഗോഗില്‍ പ്രവേശിക്കാനും കഴിയുംവിധം ''പ്രായമാകുന്നതുവരെ'' അവരെ സമൂഹത്തില്‍ അത്രയധികം വിലമതിച്ചിരുന്നില്ല. ദരിദ്രരെയും രോഗികളെയും കുട്ടികളെയും പോലും സ്വാഗതം ചെയ്തുകൊണ്ട് യേശു തന്റെ കാലത്തെ രീതികളെ വെല്ലുവിളിച്ചു. മൂന്ന് സുവിശേഷങ്ങള്‍ (മത്തായി, മര്‍ക്കൊസ്, ലൂക്കൊസ്), അവന് അവരുടെമേല്‍ കൈവെക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നതിനായി മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് പറയുന്നു (മത്തായി 19:13; മര്‍ക്കൊസ് 10:16).
ഇത് അസൗകര്യമായി കണ്ട ശിഷ്യന്മാര് മാതാപിതാക്കളെ ശാസിച്ചു. യേശു അതു കണ്ടപ്പോള്‍ 'മുഷിഞ്ഞു' (മര്‍ക്കൊസ് 10:14) കൊച്ചുകുട്ടികള്‍ക്കു വേണ്ടി കൈകള്‍ നീട്ടി. അവിടുന്ന് തന്റെ രാജ്യത്തില്‍ അവരുടെ മൂല്യം ഉയര്‍ത്തി, എല്ലാവരേയും അവരെപ്പോലെയാകാന്‍ - അവനെ അറിയുന്നതിനായി അവരുടെ ദുര്‍ബലതയും അവനുവേണ്ടി അവര്‍ പ്രകടിപ്പിക്കുന്ന ആവശ്യവും ഉള്‍ക്കൊള്ളാന്‍ - വെല്ലുവിളിച്ചു (ലൂക്കൊസ് 18:17). നമ്മുടെ ശിശുസമാനമായ ആവശ്യമാണ് അവന്റെ സ്നേഹം സ്വീകരിക്കാന്‍ നമ്മെ ''വലിയവര്‍'' ആക്കുന്നത്.
പ്രാര്‍ത്ഥന മുട്ടകള്‍
എന്റെ അടുക്കള ജാലകത്തിന് തൊട്ടപ്പുറത്ത്, നടുമുറ്റത്തിന്റെ മേല്‍ക്കൂരക്കു താഴെയായി ഒരു പ്രാവ് അവളുടെ കൂടു നിര്‍മ്മിച്ചു. അവള് പുല്ലുകള്‍ ചുണ്ടിലൊതുക്കി സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും മുട്ടകള്‍ ഇട്ട് അടയിരിക്കുന്നതും ഞാന്‍ താല്‍പ്പര്യത്തോടെ വീക്ഷിച്ചു. ഓരോ പ്രഭാതത്തിലും ഞാന്‍ അവളുടെ പുരോഗതി പരിശോധിച്ചു; എന്നാല്‍ ഓരോ പ്രഭാതത്തിലും അവിടെ ഒന്നും സംഭവിച്ചില്ല. പ്രാവിന് മുട്ട വിരിയാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കും.
അത്തരം അക്ഷമ എനിക്ക് പുതിയതല്ല. കാത്തിരിപ്പ് വേളകളില്‍, പ്രത്യേകിച്ച് പ്രാര്‍ത്ഥനയില്‍, ഞാന്‍ എല്ലായ്പ്പോഴും ബുദ്ധിമുട്ടുന്നു. ഞങ്ങളുടെ ആദ്യത്തെ കുട്ടിയെ ദത്തെടുക്കാന്‍ ഞാനും ഭര്‍ത്താവും അഞ്ച് വര്‍ഷത്തോളം കാത്തിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുത്തുകാരിയായ കാതറിന് മാര്‍ഷല്‍ എഴുതി, ''മുട്ടകള്‍ പോലെ പ്രാര്‍ത്ഥനകളും അവ ഇട്ടാലുടനെ വിരിയുകയില്ല.'
ഹബക്കൂക്് പ്രവാചകന് പ്രാര്‍ത്ഥനയില്‍ പോരാടി കാത്തിരുന്നു. ദക്ഷിണ രാജ്യമായ യെഹൂദയ്ക്കെതിരായി ബാബിലോണിന്റെ ക്രൂരമായ ദുഷ്പെരുമാറ്റത്തിന്മേലുള്ള ദൈവത്തിന്റെ മൌനം ഹബക്കൂക്കിനെ അസ്വസ്ഥപ്പെടുത്തിയെങ്കിലും 'അവന് എന്നോട് എന്തരുളിച്ചെയ്യും... എന്നു കാണേണ്ടതിനു' ദൃഷ്ടിവച്ചുകൊണ്ട് 'ഞാന്‍ കൊത്തളത്തില്നിന്നു കാവല്‍ കാത്തുകൊണ്ട്' കാത്തിരിക്കും എന്നു ഹബക്കൂക് പറഞ്ഞു (ഹബക്കൂക് 2:1). ദൈവം നിശ്ചയിച്ച് അവധിക്കായി' ഹബക്കൂക് കാത്തിരിക്കണമെന്നും ദൈവം പറഞ്ഞു (വാ. 3). കൂടാതെ ദര്‍ശനം നിവര്‍ത്തിയായാലുടന്‍ അതു പ്രചരിപ്പിക്കാന്‍ കഴിയേണ്ടതിന് 'ദര്‍ശനം എഴുതിവയ്ക്കാന്‍'' ദൈവം നിര്‍ദ്ദേശിക്കുന്നു (വാ. 2).
ബാബിലോണിന്റെ പതനത്തിനായി ദൈവം നിശ്ചയിച്ച സമയം ആറു പതിറ്റാണ്ടുകള്‍ അകലെയാണെന്ന് -അല്ലെങ്കില്‍ വാഗ്ദത്തവും നിവൃത്തിയും തമ്മില്‍ ഒരു നീണ്ട വിടവ് ഉണ്ടെന്ന കാര്യം - മാത്രം ദൈവം പറഞ്ഞില്ല. മുട്ടകള്പോലെ, പ്രാര്‍ത്ഥനകള്‍ പലപ്പോഴും ഉടനടി വിരിയാറില്ല, മറിച്ച് നമ്മുടെ ലോകത്തിനും നമ്മുടെ ജീവിതത്തിനും വേണ്ടിയുള്ള ദൈവത്തിന്റെ അതിപ്രധാനമായ ഉദ്ദേശ്യങ്ങളില്‍ അവ അടവെച്ചിരിക്കുകയാണ്.